കണിച്ചാർ: കണിച്ചാർ-മണത്തണ റോഡിൽ മേലെ മണത്തണ ഇറക്കത്തിലെ അപകടക്കുഴികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. മഴവെള്ളം കുത്തിയൊലിച്ചാണ് റോഡിന്റെ വശങ്ങളിൽ ആഴമേറിയ കുഴികൾ രൂപപ്പെട്ടത്. ഇടുങ്ങിയ ഈ ഭാഗത്ത് എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകുന്നതിനിടെ വാഹനങ്ങളുടെ ചക്രങ്ങൾ കുഴിയിലേക്ക് പതിക്കാനുള്ള സാധ്യത കൂടുതലാണെന്ന് നാട്ടുകാർ പറഞ്ഞു.
റോഡരികിലെ കുഴിയിലേക്ക് ബൈക്കിന്റെ ചക്രം പതിഞ്ഞ് വൈദ്യുത തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു. അപകടത്തെ തുടർന്ന് കുഴിയിൽ ചെങ്കെല്ല് നിക്ഷേപിച്ച് പ്രശ്നം താത്കാലികമായി പരിഹരിക്കുകയായിരുന്നു. ഇറക്കവും വളവും ചരിവും കൂടിയ ഭാഗമായതിനാൽ മഴക്കാലത്ത് റോഡരിക് കൂടുതൽ ഇടിഞ്ഞ് കുഴികൾ വലുതാകുന്നതോടെ അപകടസാധ്യതയും വർധിക്കുന്നു.
മഴവെള്ളം കുത്തിയൊലിച്ച് രൂപപ്പെട്ട റോഡരികിലെ അപകടക്കുഴികൾ അടിയന്തരമായി നികത്തി റോഡിന്റെ വശങ്ങൾ ബലപ്പെടുത്തുകയും മഴവെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.